റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥൻ്റെ പേരില്‍ ആപ് പുറത്തിറക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.വിദ്യാർഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാം, റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീയില്‍ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന വിവാദത്തില്‍ കെ എസ് യു നേതാക്കളുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ് യു പ്രസിഡന്‍റിന്‍റെ പരാതി കേട്ടു. സര്‍ക്കാരിൻ്റെ ഭാഗം വിശദീകരിച്ചു. മുഖ്യമന്ത്രിയെ ആര്‍ക്കും വന്ന് കാണാം. പതിനായിരക്കണക്കിന് ആളുകള്‍ വന്നു കാണുന്നുണ്ട്. ഒരു വ്യക്തിക്ക് കാണാന്‍ പറ്റുന്നതിലും അധികം ആളുകളെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. ഏറ്റവും സാധാരണക്കാരായ ആളുകളെ മുതല്‍ പ്രധാനപ്പെട്ടവരെ വരെ കാണുന്നുണ്ട്. ഒരാള്‍ക്കും തൻ്റെ ഓഫീസ് അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ അലോഷ്യസ് സേവ്യര്‍ അവിടെ നില്‍ക്കുന്നത് താന്‍ കണ്ടില്ല. വളരെ വേഗം നടന്നു നീങ്ങുകയായിരുന്നു. താന്‍ നില്‍ക്കുന്ന ഫ്രെയിമില്‍ അദ്ദേഹമുണ്ടെന്ന് പിന്നീടാണ് കണ്ടതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് പോകാനുള്ള തിരക്കിലായിരുന്നു താൻ. അദ്ദേഹം എൻ്റെ നാട്ടുകാരനാണ്. അവഗണിച്ചുവെന്നൊക്കെയുള്ള വാർത്തകള്‍ പിന്നീടാണ് ഞാനറിയുന്നത് പോലും. അന്ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ അറിയിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി ഒരാള്‍ക്കും നിഷേധിച്ചിട്ടില്ല, നിഷേധിക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.