സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയായ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ പ്രതി എബേല്‍ അഗസ്റ്റിനെ പൊലീസ് വീണ്ടും അറസ്റ്റുചെയ്തു.
മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തേ രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് അറസ്റ്റ്.
നിരവധി പെണ്‍കുട്ടികള്‍ക്ക് ഇയാളില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും സീനിയർ വിദ്യാർത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ പരാതിനല്‍കിയിരിക്കുന്നത് . വരും ദിവസങ്ങളില്‍ കൂടുതല്‍പ്പേർ ഇയാള്‍ക്കെതിരെ പരാതി നല്‍കിയേക്കും. ആദ്യം അറസ്റ്റിലായ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് വിദ്യാർത്ഥികള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.
ഫോണില്‍ ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രം പകർത്തി പ്രചരിപ്പിക്കുന്നത് പതിവായതോടെയാണ് പരാതി നല്‍കിയത്. 13 സീനിയർ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. പെണ്‍കുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളില്‍ നിന്ന് അവരുടെ അനുവാദമില്ലാതെ എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആദ്യം പരാതിയുമായി രണ്ട് പെണ്‍കുട്ടികളാണ് എത്തിയത്. ഇതില്‍ ഒരു പരാതിയില്‍ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞതോടെ ഏഴ് പെണ്‍കുട്ടികള്‍ പരാതിയുമായി ഇന്നലെ സ്‌റ്റേഷനിലെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എഫ്.ഐ.ആർ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നിസാര വകുപ്പുകള്‍ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് ഇവർ ആരോപിച്ചു.