കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. 22കാരിയായ അസം സ്വദേശിനി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍.
ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ യുവതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ബന്ധപ്പെടുന്നത്. സഹായത്തിന് പകരമായി കുഞ്ഞിനെ നല്‍കണമെന്ന് പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ഇവരുമായി തര്‍ക്കത്തിലായി. പത്ത് ദിവസത്തോളം യുവതിയെ തടങ്കലില്‍ പാർപ്പിച്ചു. തുടര്‍ന്നാണ് ഇവരില്‍ നിന്നും രക്ഷപ്പെട്ട് അവർ സാന്ത്വനം കേന്ദ്രത്തിലെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.