വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും പെണ്ണു കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് 8000 രൂപ പിഴയിട്ട് ഉപഭോക്തൃഫോറം.


പങ്കാളിയെക്കിട്ടുമെന്ന പ്രതീക്ഷയില്‍ വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരുന്നത് ഒന്‍പതുവര്‍ഷം.

നടപടിയാകാഞ്ഞതോടെ പണം തിരികെച്ചോദിച്ചെങ്കിലും നല്‍കാന്‍ വിവാഹ ബ്യൂറോ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ഉപഭോക്തൃഫോറം ഓഫിസിനെ സമീപിച്ച യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 3000 രൂപയടച്ച്‌ വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞതോടെയാണ് പണം തിരികെച്ചോദിച്ചത്.

2016 ലാണ് നാല്‍പ്പതുവയസ്സുകാരന്‍ വിവാഹം കഴിക്കുന്നതിനായി കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച്‌ രജിസ്റ്റര്‍ചെയ്തത്. കാസര്‍കോട്ട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. പിന്നീട് പല ആലോചനകള്‍ ഇവര്‍ മുന്നോട്ട് വെച്ചെങ്കിലും ഒന്നും നടപടിയായില്ല.

ഇതിനിടെ യുവാവിന്റെ പിതാവിന് അര്‍ബുദം ബാധിച്ചു. മകന്റെ വിവാഹംകാണാന്‍ അദ്ദേഹം ഏറെ കൊതിച്ചെങ്കിലും ആ ആഗ്രഹം സാധിക്കാതെ കഴിഞ്ഞവര്‍ഷം മരിച്ചു. ഇതോടെ, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷന്‍ തുകയും കൂടാതെ 15,000 രൂപയും നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഉപഭോക്തൃഫോറത്തെ സമീപിച്ചു. മാനസികസമ്മര്‍ദത്തിന് 3000 രൂപയും വ്യവഹാരച്ചെലവായി 2000 രൂപയും നല്‍കാനാണ് ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടത്

Previous Post Next Post