`പുതുയുഗ കേരളം ലക്ഷ്യം'; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച്‌ മുഖ്യമന്ത്രി വിഡി സതീശൻ, ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ച്‌ ബജറ്റ് പ്രസംഗം

നിയമസഭയില്‍ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച്‌ മുഖ്യമന്ത്രി വിഡി സതീശൻ.

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ജനവിധിയോടെ അധികാരത്തില്‍ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു.

വലിയ സാമ്പത്തിക വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കേരളത്തിൻ്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ താഴെയാണെന്നും കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിലുള്ളത് വൻ ബാധ്യതയാണ്. ബജറ്റ് ആരംഭത്തില്‍ തന്നെ കിഫ്ബിക്ക് വിമർശനം ഉണ്ടായി. കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി അടങ്കലില്‍ ആനുപാതിക കുറവുണ്ടാകും. 35,000 കോടിയുടേതാണ് വാർഷിക പദ്ധതി അടങ്കല്‍. കേന്ദ്ര വിഹിതം മുൻ ബജറ്റില്‍ തെറ്റായി കണക്കാക്കി. എന്നാല്‍ 20,500 കോടി കുറവുണ്ടാകും. പ്രിയദർശിനി പദ്ധതിയെ സംബന്ധിച്ചും ബജറ്റില്‍ എടുത്തുപറഞ്ഞു. കടുത്ത പ്രതിസന്ധിക്കിടയിലും സൗജന്യ യാത്ര നടപ്പാക്കിയെന്നും ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്രയും ആശാവർക്കർ ആനുകൂല്യവും പരാമർശിച്ചു.
Previous Post Next Post