തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; സിപിഎം - ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി, മേയറെ തടഞ്ഞു.


കോ‌ർപ്പറേഷൻ കെട്ടിടത്തിനുള്ളില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളി. സംഘർഷം നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടി വന്നു.

മേയർ വി വി രാജേഷിനെ ഓഫീസില്‍ കയറാൻ അനുവദിക്കാതെ സിപിഎം കൗണ്‍സില‌ർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ വിവാദത്തിലാണ് സംഘർഷമുയർന്നത്. മേയറെ തടഞ്ഞത് ബിജെപി കൗണ്‍സിലർമാർ പ്രതിരോധിച്ചതോടെ സംഘർഷത്തിന് ശക്തികൂടുകയായിരുന്നു.


സംഘർഷത്തില്‍ കാട്ടായിക്കോണം കൗണ്‍സിലർ സിന്ധുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ രാജിയാവശ്യപ്പെട്ടും സിപിഎം കൗണ്‍സിലർമാർ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്ന് സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാർ ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരില്‍ ചെയ്ത സത്യപ്രതിജ്ഞ ചെയ്തത് കോടതി അസാധുവാക്കി മണിക്കൂറുകള്‍ക്കം 'ദൈവനാമത്തില്‍" സത്യപ്രതിജ്ഞ ചെയ്ത് ഇവർ വീണ്ടും യോഗ്യത നേടിയിരുന്നു. 20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാല്‍ പ്രതിപക്ഷ കൗണ്‍സിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നതെന്നും രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നുമാരോപിച്ച്‌ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തുകയായിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.
Previous Post Next Post