ബോഡി ബില്‍ഡർ ഷിനു ചൊവ്വയുടെ കേരള പോലീസിലെ എസ്‌ഐ നിയമനം റദ്ദാക്കി ഉടൻ ഉത്തരവിറങ്ങും. നിയമനത്തില്‍ ഡിജിപി റവാഡാ ചന്ദ്രശേഖർ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിച്ചേക്കും.റിപ്പോർട്ട് ലഭിച്ചാല്‍ ഉടൻ തുടർനടപടിയിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന നിർദേശം.
എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താണ് ഷിനുവിനെയും ചിത്തരേഷിനെയും എസ്‌ഐമാരായി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. ശരീര സൗന്ദര്യ മത്സരത്തിലെ വിജയികളെ സ്പോർട്സ് ക്വാട്ടയില്‍ നിയമിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ഇരുവർക്കും നിയമനം നല്‍കാൻ സർക്കാർ തീരുമാനിച്ചത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഷിനുവിനെയും ചിത്തരേഷിനെയും പോലീസില്‍ നിയമിക്കാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമെന്നാണ് ആരോപണം.ഇരുവർക്കും പൊലീസില്‍ നിയമനം നല്‍കുന്നതിനെതിനെ മുൻ സംസ്ഥാന പൊലീസ് മേധാവി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിർപ്പ് മറികടന്നാണ് സർക്കാർ നിർദേശപ്രകാരം നിലവിലെ ഡിജിപി റവാഡാ ചന്ദ്രശേഖർ നിയമനം നല്‍കിയത്.