ആരോഗ്യവകുപ്പില്‍ കസേരകളി; തര്‍ക്കം ഹൈക്കോടതിയിലേക്ക്.

 ഡോക്ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാർ.സ്ഥലംമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സർക്കാർ അപ്പീലില്‍ വ്യക്തമാക്കുന്നത്. 2026 ഫെബ്രുവരിയില്‍ കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് കെ ജെ റീന ഡിഎച്ച്‌എസ്‌എസ് ആയി തുടർന്നത്. എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി ചുമതലയിലേക്ക് കെ ജെ റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലില്‍ സർക്കാർ വ്യക്തമാക്കുന്നു.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡോ. മീനാക്ഷി മാറാത്തതിനാല്‍ ഡിഎച്ച്‌എസിന്റെ കസേരയിലിരിക്കാനായില്ല. ആരോഗ്യവകുപ്പ് ഡയറക്ടർ തർക്കം മൂലം ഇന്ന് ഡിഎച്ച്‌എസില്‍ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.റീന കെ ജെയെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് ഇന്നലെയാണ്. ഇന്ന് രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി ഡോ. റീന ഡിഎച്ച്‌എസ് ആസ്ഥാനത്തെത്തി. പകരം ചുമതലയുള്ള ഡോ.മീനാക്ഷി അതിനും മുന്നേ ഓഫീസിലുണ്ടായിരുന്നു. ഡോ. റീന ‍ട്രൈബ്യൂണല്‍ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത്, ഡിഎച്ച്‌എസ് കസേരയിലിരുന്ന് ജോലി തുടർന്നു. ഓഫീസ് സമയം മുഴുവൻ ഡോ. റീന എതിർവശത്തെ കസേരയിലിരുന്നു. ഉച്ചഭക്ഷണത്തിന് ഡോ. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ. മീനാക്ഷി കസേരയില്‍ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡിഎച്ച്‌എസും പുതിയ ഡിഎച്ച്‌എസും മുഖാമുഖം കസേരകളില്‍ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്.

ഇതിനിടെ ഡിഎച്ച്‌എസ് ഓഫീസില്‍ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങള്‍ മുടങ്ങി. രോഗ പ്രതിരോധത്തിന് ചുമതലപ്പെടിയ ഹൈ പവർ കമ്മിറ്റി, ഇന്ന് ഡിഎച്ച്‌എസ് ആസ്ഥാനത്ത് നടത്തിരുന്ന യോഗവും മുടങ്ങി. അനിശ്ചിത്വത്തെ തുടർന്ന് ഹൈ പവർ കമ്മിറ്റി ചെയർമാൻ യോഗത്തിന് എത്തിയതുമില്ല. നിപ മുതല്‍ കുരങ്ങുപനിയെ വരെ സംസ്ഥാനം നേരിടുന്ന സമയത്താണ്, ആരോഗ്യവകുപ്പ് ഡയറക്ടർ പോലെയൊരു സുപ്രധാന പദവിയില്‍ തർക്കവും നാടകവും.
Previous Post Next Post