ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു; രാത്രി വൈകിയും സ്ഥലം മാറ്റ ഉത്തരവ്.

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം.

തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി യെ നിലനിര്‍ത്തി. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ നിയമനം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി മോഹനചന്ദ്രന്‍ നായര്‍, കൊച്ചി ഡിസിപിയായി അരുണ്‍ കെ പവിത്രന്‍, ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷ്, തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസ് എന്നിവരെ നിയമിച്ചു.

നേരത്തെും ഐപിഎസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായിരുന്നു. പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായും എസ് ശ്രീജിത്തിനെ ജയില്‍ മേധാവിയായും നിയമിച്ചിരുന്നു. എച്ച്‌ വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് വെങ്കടേഷിനെ മാറ്റിയിരുന്നു. ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും അരുണ്‍ ബി കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ഇന്റലിജന്‍സ് ഐജി ആയി ആര്‍ നിശാന്തിനിയ്ക്കാണ് നിയമനം.
Previous Post Next Post