ഇനി കാല്‍പന്ത് ഓളം: ഫിഫ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം.

ഭൂമി ഒരു പന്തിന് ചുറ്റും കറങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. കാല്‍പന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും.ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ജൂലായ് 19നാണ് ഫൈനല്‍.

ആതിഥ്യത്തിലും പങ്കാളിത്തത്തിലും ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്‌സിക്കോയും കാനഡയും ആതിഥ്യമരുളുന്നത്. കൂടുതല്‍ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. ലയണല്‍ മെസി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ലാമിൻ യമാലെന്ന ചെറുബാല്യക്കാരന്റെ ചിറകേറിവരുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്ൻ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, പ്രതാപം വീണ്ടെടുക്കാനായി ബ്രസീല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകനായി കപ്പടിക്കാനെത്തുന്ന പോർച്ചുഗല്‍.

വാഴ്‌ത്തുപാട്ടുകളില്‍ കേമന്മാരല്ലെങ്കിലും ഇംഗ്ളണ്ടും ഹോളണ്ടും കളിക്കളത്തിലെ ഈറ്റപ്പുലികളാണ്. ക്രൊയേഷ്യയും ബെല്‍ജിയവും മൊറോക്കോയും കറുത്തകുതിരകളാകാൻ ശേഷിയുള്ളവരാണ്. സെനഗലും ഘാനയും ഈജിപ്‌തും ഉള്‍പ്പടെയുള്ളവരാണ് ആഫ്രിക്കൻ കരുത്തരാകുന്നത്. ജപ്പാനും ദക്ഷിണകൊറിയയും സൗദിയും ഇറാനും ഇറാഖുമാണ് ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകള്‍. ആദ്യ ലോകകപ്പിന്റെ രുചിയറിയാൻ ഉസ്ബക്കിസ്ഥാനും ജോർദാനും ഇത്തിരിക്കുഞ്ഞന്മാരായ കേപ് വെർദേയും കുറാസോയും. ട്രയോണ്ട എന്ന പന്തിന്റെ ചലനങ്ങളാകും ഇനി കായികലോകത്തിന്റെ ചങ്കിടിപ്പ്.

മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും നെയ്‌മറുടേയും ലൂക്കാ മൊഡ്രിച്ചിന്റേയുമൊക്കെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. മെസിയുടെ കിരീടസ്വപ്‌നം നാലുവർഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ സഫലമായിരുന്നു. ക്രിസ്റ്റ്യാനോയ്‌ക്ക് ഇത്തവണ ആ ഭാഗ്യമുണ്ടാകുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാൻ പ്രാപ്‌തിയുള്ള സ്‌പാനിഷ് കൗമാര പ്രതിഭ ലാമിൻ യമാലടക്കം ഒരുപിടി അരങ്ങേറ്റക്കാരുമുണ്ട്.
Previous Post Next Post