പിറവം പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; 13 വയസുകാരിക്കായി തിരച്ചില്‍.

പിറവത്ത് മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഭാര്യയേയും ആറ് വയസുകാരിയുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.പിന്നാലെ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി നാരായണന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കാണാതായ 13 വയസുകാരിക്ക് വേണ്ടി പോലിസ് തിരച്ചില്‍ നടത്തുകയാണ്.

മൂവാറ്റുപുഴയാറില്‍ വെള്ളിയാഴ്ചയാണ് സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. പായിപ്ര സ്വദേശിനി വിജി മോളുടെയും, ആറ് വയസുകാരിയുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. യുവതിക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നു. മുളംകുളം പാലത്തിന് സമീപമായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലിസെത്തി മൃതദേഹങ്ങള്‍ കരയ്ക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ സ്വദേശിയായ ഭര്‍ത്താവ് നാരായണന്റെ മൃതദേഹം ഇന്ന് തീരത്ത് അടിഞ്ഞത്. ഇവരുടെ 13 വയസുള്ള മകള്‍ക്കായി പോലിസ് തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വിജിയും കുടുംബവും പിറവത്തെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച്‌ മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിറവത്തേക്ക് വന്ന കുടുംബത്തെ സന്തോഷത്തോടെ പാര്‍ക്കിന്റെ ഭാഗത്ത് കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ തിരിച്ചു പോകുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വൈകുന്നേരത്തോടെയാണ് അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് പോലിസ് അന്വേഷിക്കുകയാണ്.
Previous Post Next Post