സംസ്ഥാനത്ത് വനിതകള്‍ക്കായി ആരംഭിച്ച 'പ്രിയദർശിനി സൗജന്യ യാത്രാ' പദ്ധതിക്ക് മികച്ച പ്രതികരണം.പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം മുൻ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തില്‍ മുൻപ് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ കുതിപ്പാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുൻപുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. അതായത്, ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന 'സീറോ ടിക്കറ്റ്' ഉപയോഗിച്ച് ഇന്നലെ 7,83,115 വനിതകളാണ് യാത്ര ചെയ്തത്. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷിതമായ യാത്രയ്ക്കും ഈ പദ്ധതി വലിയ തോതില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, ഈ സൗജന്യ യാത്ര ഗതാഗത വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം സീറോ ടിക്കറ്റ് നല്‍കിയകിലൂടെ 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മികച്ച ജനപിന്തുണ ലഭിക്കുമ്പോഴും, ഈ സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കും എന്നത് വരും ദിവസങ്ങളില്‍ നിർണായകമാകും.