താമരശ്ശേരിയിലെ 'ബാഗിലെ ചാരായം', കാടുകയറി എക്സൈസിന്റെ അര്‍ദ്ധരാത്രി മിന്നല്‍ റെയ്ഡ്; 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി!

താമരശ്ശേരിയില്‍ വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ മേഖലയില്‍ കടുത്ത പരിശോധനയുമായി എക്സൈസ് വകുപ്പ്.താമരശ്ശേരി ചമല്‍ വേനക്കാവ് കൊളമല ഭാഗത്തെ വനപ്രദേശത്തിന് സമീപം നടത്തിയ വലിയ റെയ്ഡില്‍ 110 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു. വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്ത അതേ മാതൃകയിലുള്ള 220 കുപ്പികളിലായി വിതരണത്തിന് തയ്യാറാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഈ ചാരായശേഖരം.

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച അതീവ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം കാടുകയറിയത്. ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായാണ് ചമല്‍ വേനക്കാവ് കൊളമല ഭാഗത്തെ വനമേഖലയില്‍ അർദ്ധരാത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. മറ്റൊരു റെയ്ഡില്‍ താമരശ്ശേരി എക്സൈസ് സർക്കിള്‍ പാർട്ടി പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തില്‍ ചമല്‍ പ്രദേശത്ത് നിന്നും ചാരായം വാറ്റാൻ പാകത്തിലാക്കിയ 200 ലിറ്റർ വാഷ് കണ്ടെത്തുകയും അത് നശിപ്പിക്കുകയും ചെയ്തു. പരിശോധനയ്ക്കിടയില്‍ സിവില്‍ എക്സൈസ് ഓഫീസർ റനീഷ് കെ. പിയ്ക്ക് വഴുതിവീണ് ഇടതു ചുമലിന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടനടി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻതോതില്‍ ചാരായം നിർമ്മിച്ച്‌ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
Previous Post Next Post