IPL 2026: രാജസ്ഥാന് കാലിടറി, അടിച്ചെടുത്ത് രാഹുലും നിഷങ്കയും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയ 225 റണ്‍സ് എന്ന വിജയലക്ഷ്യം ഡല്‍ഹി അഞ്ച് പന്തും 7 വിക്കറ്റും ശേഷിക്കെ മറികടന്നു.ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (75), പാതും നിഷങ്ക (62) എന്നിവര്‍ മിന്നുന്ന തുടക്കമാണ് ഡല്‍ഹിയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.രണ്ടാം വിക്കറ്റില്‍ രാഹുലും നിതീഷ് റാണയും (33) 61 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഡല്‍ഹി ജയമുറപ്പിച്ചു. പിന്നാലെ എത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സും (18) അശുതോഷ് ശര്‍മ്മയും (25) ഡല്‍ഹി വിജയം പൂര്‍ത്തിയാക്കി. സീസണിലെ ഡല്‍ഹിയുടെ നാലാമത്തെ വിജയമാണിത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു.

ഓപ്പണര്‍മാര്‍ നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഇന്നിംഗ്സ് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. 50 പന്തില്‍ അഞ്ച് സിക്സും എട്ട് ഫോറും അടക്കം 90 റണ്‍സെടുത്ത റിയന്‍ പരാഗ് സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായി. ധ്രുവ് ജുറേലുമായി (42) മൂന്നാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് പരാഗ് പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഡോണോവല്‍ ഫെറെയ്റയുടെ പ്രകടനം സ്‌കോര്‍ 200 കടത്തി.

വെറും 14 പന്തില്‍ ആറ് സിക്സും രണ്ട് ഫോറും അടക്കമാണ് 47 റണ്‍സ് അടിച്ചെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അതേസമയം ഇന്ന് ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും 12 പോയന്റുമായി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന്‍.

നിലവില്‍ എട്ട് കളിയില്‍ നിന്ന് ആറ് ജയമടക്കം 13 പോയന്റുമായി പഞ്ചാബ് കിംഗ്‌സ് ആണ് പട്ടികയില്‍ മുന്നില്‍. ആര്‍സിബി (12), എസ്‌ആര്‍എച്ച്‌ (12) എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന് മുന്നിലുള്ളത്. എട്ട് കളിയില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള എല്‍എസ്ജിയും എംഐയുമാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
Previous Post Next Post