മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടില്‍ ED പരിശോധന.

മാസപ്പടിക്കേസില്‍ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന.സിഎംആർഎല്‍ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.

സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യല്‍ ബ്രാഞ്ചിനെയോ, ലോക്കല്‍ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസില്‍ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകള്‍, കമ്പനിയുടെ വിവരങ്ങള്‍, പിണറായി വിജയന്റെ വിവരങ്ങള്‍ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Previous Post Next Post