നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.15നാണ് പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച 19 കാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ പത്തൊന്‍പത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെണ്‍കുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. അര്‍ദ്ധരാത്രി ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ച്‌ മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പത്തൊന്‍പത് കാരി അവിവാഹിതയാണ്. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post