സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോല്‍വിക്ക് കാരണമായെന്നും ഇങ്ങനെ പോയാല്‍ കേരളം ബംഗാള്‍ ആകുമെന്നും അംഗങ്ങള്‍ തുറന്നടിച്ചു.
പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങള്‍ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങള്‍ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, തളിപ്പറമ്പില്‍ പികെ ശ്യാമളയെ മത്സരിപ്പിച്ചത്നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉന്നയിച്ചു.
പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിന് ഉദാഹരണമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുണ്ടായി. തളിപ്പറമ്പില്‍ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നിർബന്ധം പിടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണത്തില്‍ പാർട്ടിയുടെ വിശദീകരണം ജനം ഉള്‍ക്കൊണ്ടില്ല. കെ.കെ രാഗേഷ് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പരാജയമാണെന്നും ജില്ലാ കമ്മിറ്റിയില്‍ ആരോപണമുയർന്നു.
അതേസമയം സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ബിനോയ് വിശ്വം കൃത്യസമയത്ത് നിലപാട് പറയുന്നതില്‍ പരാജയമാണെന്നും സെക്രട്ടറിയുടെ നിലപാടുകള്‍ പാർട്ടിയെ പരിഹാസ്യമാക്കിയെന്നും വിമർശനം ഉയർന്നു. രണ്ടാം പിണറായി സർക്കാർ അടിസ്ഥാന വർഗത്തെ മറന്നുവെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമർശനം ഉയർന്നു.