കവടിയാറില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കവടിയാറില്‍ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാല്‍നടയാത്രക്കാരിലും ഇടിച്ച്‌ ഒരാള്‍ മരിച്ചു.അപകടത്തില്‍ ഏഴു പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നൗഷിജ (24) ആണ് അപകടത്തില്‍ മരിച്ചത്. ഫുട്പാത്തിലൂടെ സംസാരിച്ചു നടന്നുപോവുകയായിരുന്ന നൗഷികയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും കാർ ഇടിക്കുകയായിരുന്നു.

കുറവൻകോണം ഭാഗത്തുനിന്ന് അതിവേഗത്തില്‍ എത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുകയും, അവിടെയുണ്ടായിരുന്നവരെയും തുടർന്ന് രണ്ട് ബൈക്കുകളെയും രണ്ട് കാറുകളെയും ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

വാഹനം വരുന്നത് കണ്ട് അമിതവേഗതയിലാണെന്ന് മനസ്സിലാക്കിയ ഒരു ദൃക്സാക്ഷി കൈകാണിച്ച്‌ നിർത്താൻ ശ്രമിച്ചെങ്കിലും, കാർ നിയന്ത്രണം വിട്ട് അദ്ദേഹത്തിന്റെ അടുത്തുകൂടി പാഞ്ഞ് ഫുട്പാത്തിലേക്ക് കയറുകയായിരുന്നു.

അപകടമുണ്ടാക്കിയ കാറില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത് . മോഹൻ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താൻ അമിതവേഗതയില്‍ ആയിരുന്നില്ല എന്നാണ് ഡ്രൈവർ പോലീസിനോട് പറയുന്നത്, എന്നാല്‍ വാഹനം അമിതവേഗതയില്‍ തന്നെയാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അപകടമുണ്ടാക്കിയ ഡ്രൈവറെയും വാഹനത്തെയും പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഏഴു പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു
Previous Post Next Post