ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്, ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്യുക
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. അതേസമയം തമിഴ്നാട്ടില്‍ വിജയ് സർക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാർ. വർഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്ക് നേടുന്നത്. മേലൂർ എംഎല്‍എ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
5 നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്‌നാട്ടില്‍ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നത്. 108 സീറ്റില്‍ നിന്ന് 120 എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ആദ്യം മുതലേ എം എല്‍ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തില്‍ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നല്‍കുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 120 എം എല്‍ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയില്‍ യൂ ടേണ്‍ എടുത്ത് മടങ്ങിയതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാല്‍ ഇത് വാർത്തയായതിന് പിന്നാലെ ഗവർണർ, വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് വിജയ് ഉടൻ തന്നെ ലോക്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.