ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം; യുവാവിനെ വിളിച്ചുവരുത്തി മ‌ര്‍ദ്ദിച്ച്‌ പണം കവര്‍ന്നു, നാലുപേര്‍ പിടിയില്‍.


ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച്‌ യുവ എഞ്ചിനിയറെ കെണിയില്‍ വീഴ്ത്തി മർദ്ദിച്ച ശേഷം പണം കവർന്നു.

ബംഗളൂരു ചിക്കജാല സ്വദേശിയായ 27കാരനാണ് അക്രമിസംഘത്തിന്റെ ഇരയായത്. യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണും യുപിഐ പാസ്‌വേഡും കൈക്കലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് അക്രമി സംഘം പണം കവരുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ദർശൻ, സുനില്‍, ചന്ദൻ എന്നിവരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയ്ക്കും വധശ്രമത്തിനും കേസെടുത്തു. പ്രതികള്‍ ദിവസങ്ങളോളം ആപ്പിലൂടെ ചാറ്റ് ചെയ്ത് യുവാവിന്റെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി ഗ്രൈൻഡർ എന്ന ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നയാളാണ് പരാതിക്കാരൻ. ആപ്പിലൂടെ പരിചയപ്പെട്ട ഒരാള്‍ യുവാവിനെ നേരിട്ട് കാണാനായി ബംഗളൂരുവിലെ ബഗലൂർ റോഡിന് സമീപമുള്ള പാലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തി. ബസില്‍ സ്ഥലത്തെത്തിയ യുവാവിനെ നാലംഗ സംഘം തടഞ്ഞുനിർത്തുകയും ജയമുനി ലേ ഔട്ടിലേക്ക് ബലമായി കൊണ്ടുപോവുകയുമായിരുന്നു.

ഗേ ഡേറ്റിംഗ് വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം യുവാവിനെ വിജനമായ സ്ഥലത്തെത്തിച്ചത്. അവിടെ വച്ച്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും യുപിഐ പിൻ നമ്പറും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന യുവാവിനെ സംഘം കത്തികൊണ്ട് തലയിലും കൈത്തണ്ടയിലും വയറിലും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിച്ചു.

യുവാവില്‍ നിന്ന് പിൻ നമ്പർ കൈക്കലാക്കിയ പ്രതികള്‍ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് 15,000 രൂപയോളം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഉടൻ തന്നെ സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്താണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

Previous Post Next Post