യു.ഡി.എഫ് സർക്കാരിന്റെ ബജറ്റില്‍ സർക്കാർ ജീവനക്കാർക്ക് വിസ്മയമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സർക്കാർ ജീവനക്കാർക്കുള്ള വാഗ്ദാനം. കഴിഞ്ഞ 10 വർഷം സർക്കാർ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണ്. അതൊന്നും മറക്കില്ലെന്നും അന്യായം ചെയ്തയിടത്തൊക്കെ ഈ സർക്കാർ ന്യായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അറിയിക്കണം. ജൂണ്‍ 19ന് ബജറ്റാണ്. സർക്കാർ ജീവനക്കാർക്ക് അതില്‍ വിസ്മയമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി മാറ്റണം. ഡാറ്റാ ഡ്രിവണ്‍ ഭരണമുണ്ടാവണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റം വരുത്തും. ആള്‍ക്കൂട്ടത്തെ കാണേണ്ട സമയം കാണും. പരമാവധി ദിവസം താൻ തലസ്ഥാനത്തുണ്ടാവും. എല്ലാ ഫയലും അതാത് ദിവസം തീർക്കാൻ ശ്രമിക്കണം. സിസ്റ്റമിക് ആയാല്‍ ജോലി ഭാരം കുറയും. സ്വകാര്യ കമ്പനികള്‍ക്ക് സമയബന്ധിതമായി കാര്യങ്ങള്‍ പൂർത്തിയാക്കാമെങ്കില്‍ സർക്കാർ സംവിധാനങ്ങള്‍ക്കും അതിന് കഴിയണം' - മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ച് മൂടണം. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കണം. കേരളത്തില്‍ അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും രാഷ്ട്രീയത്തിനപ്പുറമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.