സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു.
സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നല്‍കും. പൊതുസ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.
ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്‌ആർടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര നടപ്പാക്കും. സർക്കാർ ആഗ്രഹിക്കുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സുതാര്യ ഭരണം. ക്ലീൻ ഗവേണൻസ്, സർക്കാർ മുദ്രാവാക്യമെന്നും പ്രഖ്യാപനം.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ സമഗ്ര പദ്ധതികളുമായി സർക്കാർ. എക്സൈസ്-ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് പദ്ധതി നടപ്പാക്കും. ഓണ്‍ലൈൻ ലഹരി ശൃംഖലകള്‍ തടയും. ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. കേരളത്തിലെ പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും കുറഞ്ഞ ചിലവില്‍ സംസ്ഥാനത്ത് ചികിത്സകള്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപനം.കൃഷി ലാഭകരമായ തൊഴില്‍മേഖലയാക്കും. കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവർണർ പറഞ്ഞു. ടൂറിസം മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും.
കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലില്‍ സംസ്ഥാന സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്നും പ്രസംഗത്തില്‍ ഗവർണർ പറഞ്ഞു.