കൊൽക്കത്ത :ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിനായി 49 പന്തില്‍ 85 റണ്‍സെടുത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും 35 പന്തില്‍ 57 റണ്‍സെടുത്ത് ജോസ് ബട്‌ലറും 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനും പൊരുതിയെങ്കിലും 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ൻ നാലോവറില്‍ 29 റണ്‍സിന് 2 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി. തോല്‍വിയോടെ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം. അതേസമയം ജയത്തോടെ 11 മത്സരങ്ങളില്‍ 11 പോയിന്‍റുമായി കൊല്‍ക്കത്ത പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 247-2, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 218-4.
248 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് സായ് സുദര്‍ശനും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മതീഷ പതിരാന എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ സായ് സുദര്‍ശന്‍ ഇടത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി. മൂന്നാം നമ്പറിലിറങ്ങിയ നിഷാന്ത് സിന്ധുവിനെ സുനില്‍ നരെയ്ന്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പുറത്താക്കിയതോടെ ഗുജറാത്തിന്‍റെ തുടക്കം പാളി.മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മതീഷ പതിരാന ഒരു പന്ത് എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തകക് പ്രഹരമായി. പവര്‍ പ്ലേയില്‍ ഗുജറാത്ത് 56 റണ്‍സ് നേടി. എട്ടാം ഓവറില്‍ അനുകൂല്‍ റോയിക്കെതിരെ രണ്ട് സിക്സും ഫോറും പറത്തിയ ഗില്‍ ഗിയര്‍ മാറ്റിയെങ്കിലും ബട്‌ലര്‍ താളം കണ്ടെത്താന്‍ പാടുപെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പത്തോവറില്‍ ഗുജറാത്ത് 100 കടന്നു. പതിനൊന്നാം ഓവറില്‍ 31 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനാലാം ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി ഗില്‍ 22 റണ്‍സെടുത്ത ഗില്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. പിന്നാലെ കാര്‍ത്തിക് ത്യാഗിക്കെതിരെ സിക്സും ഫോറും പറത്തിയ ബട്‌ലര്‍ 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.