ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി; മുന്‍ കെഎസ്‌ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ


മലപ്പുറം :വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി വാങ്ങിയ മുന്‍ കെഎസ്‌ഇബി ഓവര്‍സിയര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ.കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ മുന്‍ ഓവര്‍സിയറും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയെ (60) സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കണ്ടെത്തിയത്.

വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരന്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് ഈടാക്കാതിരിക്കാന്നാണ് മുൻ ഓവർസിയറ കൈക്കൂലി ചോദിച്ചത്.

വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കാന്‍ 2020ല്‍ കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സെക്ഷന്‍ ഓഫിസില്‍ ഓവര്‍സിയറായിരുന്ന മൈക്കിള്‍ പിള്ള അപേക്ഷ കൈപ്പറ്റിയശേഷം വൈദ്യുതി ഉപയോഗിക്കാന്‍ പരാതിക്കാരന് വാക്കാല്‍ അനുമതി നല്‍കി.

തുടര്‍ന്ന്, നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അധിക നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കാനായി കുറ്റിപ്പുറം സെക്ഷന്‍ ഓ ഫിസില്‍ എത്തിയ പരാതിക്കാരനോട്, 1560 രൂപ യഥാര്‍ഥത്തില്‍ ചാര്ജാകുമെന്നും ഈ തുക അ ടക്കുന്നതിനുപകരമായി 700 രൂ പ തനിക്ക് കൈക്കൂലിയായി നല്‍കിയാല്‍ മതിയെന്നും മൈക്കിള്‍ പിള്ള വിശദമാക്കുകയായിരുന്നു.

തുടര്‍ന്ന് കൈക്കൂലി തുകയായ 700 രൂപ പരാതിക്കാരനില്‍നിന്നും കൈപ്പറ്റുമ്പോഴാണ് മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടിയത്. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസാണ് വിധി പുറപ്പെടുവിച്ചത്. മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡി വൈ.എസ്.പിമാരായിരുന്ന എ. രാമചന്ദ്രന്‍, ഫിറോസ് എം. ഷ ഫീക്ക്, പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം. ഗംഗാധരന്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അരു ണ്‍ നാഥ് ഹാജരായി.
Previous Post Next Post