സ്വർണ വിലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അന്തിച്ച് നില്‍ക്കുകയാണ് ആഭരണപ്രിയർ. ഇന്ന് വില കുറഞ്ഞാല്‍ നാളെ കൂടുന്നതാണ് അവസ്ഥ.ഇപ്പോള്‍ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. അതുകൊണ്ട് തന്നെ സ്വർണത്തിന് ഡിമാൻറ് ഉണ്ട്. അപ്പോഴും വിലയിലെ ചാഞ്ചാട്ടം ആളുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഏറെ ദിവസം താഴ്ന്ന് നിന്ന സ്വർണ വില ഇന്നലെ വീണ്ടും കുതിച്ചിരുന്നു. രണ്ട് തവണയായി രണ്ടായിരത്തോളം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ വില ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. വൈകീട്ടോടെ 22 കാരറ്റ് ഒരു ഗ്രാമിന് വില 14025 രൂപയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 13995 രൂപയാണ്. അതായത് ഗ്രാമിന് ഇന്നലത്തെ അപേക്ഷിച്ച് 30 രൂപയുടെ കുറവ്. പവൻ വിലയില്‍ 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റിന് 1,11,960 രൂപയാണ് വില. 18 കാരറ്റ് ആഭരണങ്ങള്‍ക്ക് 11555 രൂപയും. ഇന്ന് ആഭരണപ്രേമികളെ സംബന്ധിച്ച് ആശ്വാസത്തിൻ്റെ ദിനമാണ്. അതേസമയം സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കില്‍ ഇപ്പോള്‍ വാങ്ങുന്നതാകും ഉചിതമെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം ആഗോള വിപണിയില്‍ ഇനി സ്വർണത്തിന് അനുകൂലമായിരിക്കും സാഹചര്യമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇറാനും യുഎസും തമ്മില്‍ അന്തിമ കരാറില്‍ എത്തിയില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ച വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളും ധാരണയിലേക്ക് നീങ്ങുകയാണെന്ന പ്രതീക്ഷ നിക്ഷേപകരുടെ ശ്രദ്ധ വീണ്ടും സ്വർണത്തിലേക്ക് തിരിക്കും.
പ്രാഥമിക ധാരണ യാഥാർത്ഥ്യമായാല്‍ സമീപകാല സംഘർഷങ്ങള്‍ക്ക് അയവുണ്ടാകുകയും ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായും വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി തുറക്കുകയും ചെയ്യും. കൂടാതെ, ഇറാനെതിരായ ചില അമേരിക്കൻ ഉപരോധങ്ങള്‍ ലഘൂകരിക്കാനും മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകള്‍ വിട്ടുനല്‍കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ആണവ പദ്ധതി, പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ തുടങ്ങിയവയില്‍ കൂടുതല്‍ വിശദമായ ചർച്ചകള്‍ക്കായി 30 ദിവസത്തെ സമയപരിധി നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകള്‍.അതേസമയം, ചർച്ചകള്‍ വേഗത്തില്‍ മുന്നോട്ടുപോയില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സമവായം ഉണ്ടാകുന്നുവെന്ന സൂചനകള്‍ എണ്ണ വില കുറയാൻ കാരണമായിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എണ്ണവില താഴുന്നത് ആഗോള പണപ്പെരുപ്പ ഭീഷണിയും കുറയ്ക്കും. ഗതാഗതച്ചെലവും ഊർജ ചെലവും കുറയുന്നതോടെ അമേരിക്കൻ ഫെഡ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിക്കും. ഇവിടെയാണ് സ്വർണവിലയുടെ അടുത്ത ഘട്ടം നിർണായകമാകുന്നത്. സാധാരണയായി പലിശനിരക്ക് കുറയുമ്പോള്‍ സ്വർണം ശക്തിപ്രാപിക്കാറുണ്ട്. കാരണം സ്വർണത്തിന് പലിശ വരുമാനം ഇല്ലാത്തതിനാല്‍, ഉയർന്ന പലിശകാലത്ത് നിക്ഷേപകർ മറ്റ് ആസ്തികളിലേക്ക് മാറും. എന്നാല്‍ പലിശ കുറയുമ്പോള്‍ സ്വർണം കൂടുതല്‍ ആകർഷകമാകും.
പക്ഷേ മറുവശത്ത്, അമേരിക്ക-ഇറാൻ സംഘർഷം കുറയുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലെ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കാനും സാധ്യതയുണ്ട്.സാഹചര്യം ശാന്തമായാല്‍ ചില നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ വില കുറയും.ഹ്രസ്വകാലത്ത് സംഘർഷം കുറയുന്നതിന്റെ സ്വാധീനത്തില്‍ വിലയില്‍ ചാഞ്ചാട്ടമോ ചെറിയ ഇടിവോ ഉണ്ടാകാം. എന്നാല്‍ ഇടക്കാലത്ത് കുറഞ്ഞ എണ്ണവില, കുറഞ്ഞ പണപ്പെരുപ്പം, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ എന്നിവ സ്വർണത്തിന് വീണ്ടും ശക്തമായ പിന്തുണ നല്‍കാൻ സാധ്യതയുണ്ട്.