മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേല്‍ക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളില്‍ പ്രതികരിച്ച് വി ഡി സതീശൻ.
യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേല്‍ക്കറാണോ എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ.
'ചീഫ് ഇലക്‌ട്രല്‍ ഓഫീസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ കൊടുക്കുന്ന പാനലില്‍ നിന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചീഫ് ഇലക്‌ട്രല്‍ ഓഫീസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോ? ചീഫ് ഇലക്‌ട്രല്‍ ഓഫീസറായ നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ജോലി ചെയ്‌തിട്ടുണ്ട്. ബംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ല. ബംഗാളില്‍ വ്യാപകമായി എസ്‌ഐആറില്‍ നിന്നും വോട്ടുകള്‍ നീക്കം ചെയ്‌തുവെന്ന പരാതി ഉയർന്നിരുന്നു.
ഇവിടുത്തെ ചീഫ് ഇലക്‌ട്രല്‍ ഓഫീസറെപ്പറ്റി അങ്ങനെയൊരു പരാതി ഒരു പാർട്ടിക്കും ഇല്ലായിരുന്നു. ഇവിടെ ആകെ പരാതികള്‍ പറഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഞാനായിരുന്നു. രത്തൻ ഖേല്‍ക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേല്‍ക്കറാണോ? നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി കാര്യങ്ങള്‍ ചർച്ച ചെയ്യണം.