അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യന്റെ ചന്ദ്രയാത്ര ലക്ഷ്യസ്ഥാനത്തോടടുക്കുന്നു. നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ചന്ദ്രനിലേക്കുള്ള പകുതിയിലധികം ദൂരം പിന്നിട്ടു കഴിഞ്ഞു.
മുൻപത്തെ അപ്പോളോ ദൗത്യങ്ങളേക്കാള്‍ ആഴത്തില്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ച് ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് യാത്രികർ. എന്നാല്‍, യാത്രയ്ക്കിടയില്‍ ഒറിയോണ്‍ പേടകത്തിലെ ശുചിമുറി സംവിധാനത്തിലുണ്ടായ ചെറിയ സാങ്കേതിക തകരാർ യാത്രികർക്ക് വെല്ലുവിളിയാകുന്നുണ്ട്.
വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് സംഘത്തിലുള്ളത്. ഏപ്രില്‍ 6-ന് ഇവർ ചന്ദ്രന് സമീപമെത്തും. ചന്ദ്രന്റെ മറുപുറത്തെ ദൃശ്യങ്ങള്‍ പകർത്തിയ ശേഷം ഇവർ ഭൂമിയിലേക്ക് മടങ്ങും. 53 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ മനുഷ്യ ദൗത്യമാണിത്. ഭൂമി ഇപ്പോള്‍ വളരെ ചെറുതായും ചന്ദ്രൻ വലുതായും കാണപ്പെടുന്നുവെന്ന് പൈലറ്റ് വിക്ടർ ഗ്ലോവർ പ്രതികരിച്ചു.
പേടകത്തിലെ മൂത്രവിസർജ്ജനത്തിനുള്ള പൈപ്പില്‍ ഐസ് കട്ടപിടിച്ച് തടസ്സമുണ്ടായതായാണ് എഞ്ചിനീയർമാരുടെ നിഗമനം. ഇതേത്തുടർന്ന് സംവിധാനം ശരിയാക്കുന്നത് വരെ പകരം സംവിധാനമായ ‘യൂറിൻ കളക്ഷൻ ബാഗുകള്‍’ ഉപയോഗിക്കാൻ നാസ നിർദ്ദേശിച്ചു. അതേസമയം, ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ശുചിമുറിക്ക് സമീപം ചെറിയ ദുർഗന്ധം അനുഭവപ്പെടുന്നതായി യാത്രികർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങളില്‍ ഇത്തരം വെല്ലുവിളികള്‍ സാധാരണമാണെന്നും യാത്രികർ ഇതിനെ നേരിടാൻ പ്രാപ്തരാണെന്നും നാസ ഉദ്യോഗസ്ഥർ വ്യക്തമാക്കി.