മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് 6 മണിക്ക് അന്ത്യമായത്.
ഉച്ച മുതൽ ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളില്‍ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തിച്ചേർന്നിരുന്നു
നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
ദേശീയ നേതാക്കള്‍ അവസാന നിമിഷം വരെ കേരളത്തില്‍ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, രാഹുൽ ഗാന്ധി, പ്രിയ ക ഗാന്ധി, എം എ ബേബി അടക്കം നിരവധി നേതാക്കൾ നിരവധി തവണ പ്രചാരണം നടത്തി.
തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍, ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ കറുത്ത കുതിരകളാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ കഴിഞ്ഞ മൂന്നാഴ്ച കാലത്തെ പ്രചാരണ രംഗം.
വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദവും എല്ലാം അവസാന ദിനങ്ങളില്‍ സജീവ ചർച്ചയായി. അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളില്‍ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വടക്ക് അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയില്‍ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ.