നിതിന്‍ രാജിന്റെ മരണം, പ്രതി സ്ഥാനത്തുള്ളവർ കേരളം വിട്ടെന്ന് സൂചന!


കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകര്‍ കേരളം വിട്ടെന്ന് സൂചനയുള്ളതായി പൊലീസ്.

അധ്യാപകനും ഓറല്‍ പതോളജി ആന്റ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം കെ റാം സ്വദേശമായ ആന്ധ്രയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

പ്രതി ചേര്‍ക്കപ്പെട്ട അധ്യാപിക ഡോ. സംഗീത നമ്പ്യാരും കേരളത്തില്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

നിതിന്റെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്ന ഡോ. റാമിനെ 16 ന് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഏപ്രിൽ 10 ന് ഉച്ചയ്ക്കാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. തുടർന്ന് ഈ മാസം 12 നാണ് പ്രത്യേക അന്വേഷണ സംഘം അധ്യാപകരായ ഡോ. റാമിനും ഡോ. സംഗീതയ്ക്കുമെതിരെ കേസെടുത്തത്.

ആത്മഹത്യാ പ്രേരണ, ജാതീയ അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

നിതിൻ മരിച്ച് 10 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ലോണ്‍ ആപ്പ് കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കുന്നുണ്ട്.

 നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
Previous Post Next Post