സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.റഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വെെദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതല്‍ വില കൊടുത്ത് വെെദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ വെെദ്യുതി പ്രതിസന്ധിയുണ്ട്. പ്രതിപക്ഷം അതുകൂടി നോക്കണം. നിലവിലെ പ്രശ്നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും'- കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
വെെദ്യുതി ഉപയോഗം ഉയർന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് വ്യാപകമാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്. രാത്രി 15 മിനിട്ട് വീതം പലതവണ വെെദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം.
അതേസമയം, കെഎസ്‌ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വേനല്‍ മഴ കുറഞ്ഞതും കനത്ത ചൂടില്‍ ഉത്പാദനം കൂടിയതുമാണ് കാരണം. ഈ നില തുടർന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയർന്ന നിരക്കില്‍ പുറത്തുനിന്ന് കൂടുതല്‍ വാങ്ങേണ്ടി വരും. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വർഷം 41 ശതമാനമുണ്ടായിരുന്നു. 1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.