തെലങ്കാന മുഖ്യമന്ത്രിയുടെ പോ മോനെ വിജയാ പരാമർശവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോനെ രേവന്താ മറുപടിയും വലിയ വിവാദമാവുകയാണ്.
മുഖ്യമന്ത്രിയെ അപമാനിച്ച രേവന്ത് റെഡ്ഡിക്കെതിരെ സിപിഎം അണികളും പിണറായി വിജയന്‍റെ പരാമർഷത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താല്‍ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങള്‍ എടുക്കുമെന്നാണ് സിപിഎം നേതാവ് എംവി നികേഷ് കുമാർ പ്രതികരിച്ചത്. എന്നാല്‍ നികേഷിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്. രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാൻ അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാല്‍ എടുക്കാൻ പറ്റില്ലെന്നാണ് ദീപ്തിയുടെ മറുപടി.
തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ്, സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തില്‍. പറഞ്ഞുവരുമ്പോള്‍ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും. സാക്ഷാല്‍ എം വി രാഘവൻ. അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് സംരക്ഷിച്ചുകൊണ്ട്, ജീവൻ രക്ഷിച്ചുകൊണ്ട് എംഎല്‍എയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്‍റെ പേര് കോണ്‍ഗ്രസ്സെന്നാണ്. അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാല്‍ എടുക്കാൻ പറ്റില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ'- ദീപ്തി മേരി വർഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.