പരിധിയില്ലാത്ത സൗഹൃദങ്ങളുടെ കലവറ വാഗദാനംചെയ്യുന്ന ഡേറ്റിംഗ് ആപ്പുകള്‍. വ്യക്തിഗത അഭിരുചികള്‍ പിന്തുടരുകയും തുറന്നു പറയുകയും ചെയ്യുന്ന യുവത തലമുറ, സമാന ചിന്താഗതിക്കാരായവരെ കണ്ടെത്തുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇടം.
എന്നാല്‍ പലപ്പോഴും ഇതില്‍ കടന്നു കയറുന്ന ക്രിമിനലുകള്‍, ഡേറ്റിംഗ് ആപ്പുകളെ വലിയ ചതിക്കുഴികളാക്കുന്നു. അത്തരം ഒരു സംഭവമാണ് നോയിഡയില്‍ അരങ്ങേറിയത്.
ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് കവർച്ച നടത്തിയ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡിലാണ് സംഭവം. സൗഹൃദം തേടി ഡേറ്റിംഗ് ആപ്പിലെത്തിയ ഗാസിയാബാദ് സ്വദേശിയാണ് ഇത്തവണ ചതിക്കപ്പെട്ടത്.ആപ്പില്‍ സൈൻ ഇൻ ചെയ്തതിന് പിന്നാലെ സൗഹൃദത്തിന് മുൻകൈ എടുത്തെത്തിയ യുവതിയുമായി യുവാവ് പെട്ടെന്ന് അടുപ്പത്തിലായി. വിശ്വാസം ആർജിച്ചതിന് പിന്നാലെ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷൻ സമീപത്തെ ഒരു ഹോട്ടലാണ് കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അന്ന് രാത്രി ഇരുവരും ഒരുമിച്ച് കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോള്‍ യുവതിയെ മുറിയില്‍ കണ്ടില്ല. ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് താൻ ധരിച്ചിരുന്ന സ്വണമാലയും പഴ്സിലെ പണവും എടുത്താണ് യുവതി പോയതെന്ന് തിരിച്ചറിഞ്ഞത്.
ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസില്‍ പരാതി നല്‍കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്തി. സ്വർണമാലയടക്കം മോഷ്ടിച്ച വസ്തുക്കളും പിടിച്ചെടുത്തു. പിന്നാലെ യുവതിയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും നേരത്തെ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് യുപി പൊലീസ്.