തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാഗങ്ങള്‍ക്കായി തെരച്ചില്‍ തുടരും

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.

വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങള്‍ക്കായി ഇന്നും തെരച്ചില്‍ നടത്തും. കെ‍ഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച്‌ പരിശോധന നടത്താനാണ് തീരുമാനം. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ആകെ 13 പേരാണ് ചികിത്സയിലുള്ളത്. രാവിലെ മുതല്‍ പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. ഇതുവരെ 5 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചില്‍ നടത്തും.

തൃശൂർ വെടിക്കെട്ട്‌ പുരയിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം രാവിലെ മുതല്‍ തുടങ്ങും. 9 മൃതദേഹങ്ങള്‍ കിട്ടിയതില്‍ അഞ്ചു പേരുടെ പോസ്റ്റ്‌ മോർട്ടം രാത്രി തന്നെ പൂർത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു നല്‍കിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കല്‍ കോളേജ് ഫോറെൻസിക് വിഭാഗം അറിയിച്ചു.

ഇവയില്‍ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. ചികിത്സയില്‍ കഴിയുന്ന 13 പേരില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടു പേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സോക്ടർമാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂർ മെഡിക്കല്‍ കോളേജില്‍ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കും എന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.
Previous Post Next Post