കണ്ണൂർ കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീ വധക്കേസില്‍ പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ.
രണ്ടുലക്ഷം പിഴയും വിധിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി.
2024 നവംബർ 21-നാണ് ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നത്തെത്തുടർന്ന് മാറിത്താമസിച്ചിരുന്ന ദിവ്യശ്രീയെ ഭർത്താവ് വീട്ടില്‍ക്കയറി കൊലപ്പെടുത്തുകയായിരുന്നു. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്നു ദിവ്യശ്രീ. സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മല്‍ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറില്‍നിന്നാണ് പിടികൂടിയത്.
കൊലപാതകത്തിന് മുന്‍പുള്ള ദിവസം രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. പിതാവിനൊപ്പമായിരുന്നു ദിവ്യശ്രീ താമസിച്ചിരുന്നത്. വടിവാള് കൊണ്ടാണ് പ്രതി ദിവ്യശ്രീയെ ആക്രമിച്ചത്. ദേഹമാസകലം വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ. വാസുവിനും വെട്ടേറ്റിരുന്നു.