കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബിജെപി നേതാവും പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി സി ജോർജ്.
താൻ സഭയ്‌ക്കെതിരല്ല ചില മെത്രാന്മാർക്കെതിരാണ്. മെത്രാന്മാരല്ല സഭയെന്ന് പി സി ജോർജ് പറഞ്ഞു. ചില മെത്രാന്മാർ കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ജന്മനാതന്നെ ചില മെത്രന്മാർ കോണ്‍ഗ്രസായിരിക്കും. മെത്രാന്മാർ രാഷ്‌ട്രീയമായി പ്രവർത്തിക്കേണ്ടവരല്ല. അത്തരത്തില്‍ പ്രവർത്തിക്കുന്നവരെ രാഷ്‌ട്രീയക്കാരായി കാണും, അവരോട് ബഹുമാനം കാണില്ല, എതിരിടാനാണ് തീരുമാനം.'- പി സി ജോർജ് വ്യക്തമാക്കി.
'ഷോണ്‍ സത്യം പറയേണ്ടവനാണ്, സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മര്യാദക്കാരനെന്നാണ് ജനം കരുതുന്നത്. ബിഷപ്പ് മഠങ്ങളിലൊക്കെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭ എന്നാല്‍ യുഡിഎഫ് ആണോ? പൂഞ്ഞാറില്‍ നില്‍ക്കുന്ന മൂന്ന് സ്ഥാനാർത്ഥികളില്‍ മറ്റുള്ളവരെക്കൊണ്ട് എന്ത് ഗുണമുണ്ടായി? എന്നെക്കൊണ്ടാണ് ഗുണമുണ്ടായത്.
എഫ്‌സിആർഎ നിയമം കൊണ്ടുവരും? അതിനിവർക്ക് എന്താണിത്ര വിഷമം? വിദേശത്ത് നിന്ന് പണം വാങ്ങിയാല്‍ കണക്ക് കൊടുത്താല്‍ എന്താണ് കുഴപ്പം? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഒരു കുഴപ്പവുമുണ്ടാകില്ല എന്നറിയിച്ചു. എഫ് സിആർഎ നിയമം കൊണ്ട് ക്രൈസ്‌തവ സമൂഹത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല, എന്നിട്ടും മെത്രാന്മാർ എന്തിനാണ് കുരയ്‌ക്കുന്നത്? ആ കുര യുഡിഎഫിന് വേണ്ടിയാണ്.'- ജോർജ് ആരോപിച്ചു.
കത്തോലിക്കാ സഭാ മുഖപത്രം ഒരു പത്രമാണോ എന്ന പരിഹാസവും ജോർജ് ഉന്നയിച്ചു. 'ആ പത്രം, അത് വായിക്കുന്നവന് വട്ട്. ഞാനിവിടെ പൂഞ്ഞാറില്‍ മത്സരിക്കുകയാണ് എന്റെ പടമോ വാർത്തയോ ആ പത്രത്തില്‍ വന്നിട്ടില്ല. മറ്റ് രണ്ട് സ്ഥാനാർത്ഥികളെക്കുറിച്ച് വാർത്ത വരുന്നുണ്ട്.' അദ്ദേഹം പറഞ്ഞു.
സഭ നമ്മുടെ സഭയാണ്. അതിലെ ചില മെത്രാന്മാരോടാണ് എതിർപ്പെന്നും ജോർജ് ആവർത്തിച്ചു. താൻ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് സംശയം വേണ്ട. ഈരാറ്റുപേട്ടയില്‍ ആരും പണം കൊടുത്തിട്ടില്ല, കൊടുക്കാൻ താൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വോട്ടിന് പണം ആരോപണത്തിന് ജോർജ് മറുപടി പറഞ്ഞു.