പാലക്കാട് :സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് ജില്ലയിലെ 059- നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം (ലൈബ്രറി ബ്ലോക്ക്, ഗവ.വിക്ടോറിയ കോളെജ്, പാലക്കാട്) തുറന്നതായുള്ള വാർത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമോ അനുബന്ധമായ മറ്റേതെങ്കിലും റൂമുകളൊ തുറന്നിട്ടില്ലായെന്ന് കണ്ടെത്തിയിട്ടുള്ളതായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ അറിയിച്ചു.
സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തില്‍ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനു മുന്നോടിയായി എൻകോർ ഡാറ്റ തയ്യാറാക്കുന്നതിനാണ് ഇത്തരത്തില്‍ ഈ മുറി തുറക്കുന്നതിനായി വരണാധികാരി എല്ലാ സ്ഥാനാർത്ഥികള്‍ക്കും കത്ത് മുഖേന മുൻകൂട്ടി അറിയിപ്പ് നല്‍കിയത്. ഇലക്ഷൻ കമ്മീഷന്‍റെ ആർ ഒ മാനുവല്‍ പ്രകാരമുള്ള നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇതേ ദിവസം രാവിലെ തന്നെ സ്ഥാനാർത്ഥികളുടെ പ്രതിനിധികളും വീഡിയോഗ്രാഫി ടീമുകളും പ്രസ്തുത കേന്ദ്രത്തില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു.
എന്നാല്‍, ഇത് സംബന്ധിച്ച് തെറ്റായ വാർത്തകള്‍ പരന്ന സാഹചര്യത്തില്‍ പ്രസ്തുത മുറി തുറക്കേണ്ടതില്ലായെന്ന് ചീഫ് ഇലക്‌ട്രല്‍ ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വോട്ടെണ്ണലിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കേന്ദ്രങ്ങളിലെ യാതൊരു മുറികളും ചീഫ് ഇലക്‌ട്രല്‍ ഓഫീസില്‍ നിന്നുള്ള നിർദ്ദേശമില്ലാതെ തുറക്കേണ്ടതില്ല എന്ന് എല്ലാ വരണാധികാരികള്‍ക്കും ജില്ലാ കളക്ടർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നല്‍കിയിരുന്നു. വോട്ടെണ്ണല്‍ കഴിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വരെ തുറക്കരുതെന്നാണ് നിർദേശം. സീല്‍ ചെയ്യാത്ത മുറികളും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നല്‍കി. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിർദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറക്കാൻ തീരുമാനിച്ചതില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.