തൃശൂര്‍ പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന്‍ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.

തൃശൂര്‍ പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന്‍ സംഘാടകരായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.ഇന്നലെ രാത്രിചേര്‍ന്ന യോഗങ്ങളില്‍ ഇക്കാര്യം അംഗീകരിച്ചു.ഇക്കാര്യം ഇന്നു ചേരുന്ന സര്‍ക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചര്‍ച്ച ചെയ്തശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കലക്ടറേറ്റില്‍ രാവിലെ പത്തരയ്ക്കാണ് യോഗം.

കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം.

2006ല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. വെടിക്കെട്ട് ഉപേക്ഷിച്ചതായി തിരുവമ്പാടിയും അറിയിച്ചു.

24 വരെ ദുഃഖാചരണമാണ്. പന്തലില്‍ വൈദ്യുതാലങ്കാരമുണ്ടാകില്ല. 25ന് ചമയപ്രദര്‍ശനമുണ്ടാകുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി.ആര്‍.എം. രവി വ്യക്തമാക്കി. പാലക്കാട് സൂക്ഷിച്ചിരിക്കുന്ന പാറമേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികള്‍ ഘട്ടം ഘട്ടമായി പൊട്ടിച്ച്‌ തീര്‍ക്കേണ്ടി വരും. അത് തൃശൂരിലേക്ക് കൊണ്ടുവന്നേക്കില്ല.
Previous Post Next Post