അഞ്ചലിലെ സ്വകാര്യ മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. ആയുർ തോട്ടത്തറ സ്വദേശിയായ ജോയല്‍ ജോർജ് മാത്യു(32) വിന്‍റെ മൃതദേഹമാണ് അഴുകിയത്.
പൂനെയില്‍ പ്രോജക്‌ട് മാനേജറായി ജോലിചെയ്തു വരികയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം ഡാമില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതശരീരം അഞ്ചലിലെ സെന്‍റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലെ മോർച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
ഇന്ന് രാവിലെ ബോഡി അടക്കം ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനായി ബന്ധുക്കള്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് മോർച്ചറിയുടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ബോഡി അഴുകി വീർത്ത നിലയില്‍ കണ്ടത്. മൃതദേഹം പുറത്തിറക്കുന്നതിന് പോലും ബുദ്ധിമുട്ടായി. ഫ്രീസറിന്‍റ് സ്വിച്ച് ജീവനക്കാർ ഓണാക്കുവാൻ മറന്നുപോയതണ് മൃതദേഹം അഴുകാൻ കാരണമെന്നാണ് വിവരം. ചോദ്യം ചെയ്ത ബന്ധുക്കളോട് ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയുണ്ട്. നാലോ അഞ്ചോ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യം ഉണ്ടെങ്കിലും ഒട്ടുമിക്കതും കൃര്യമായി പ്രവർത്തിക്കുന്നില്ലന്നുള്ള ആരോപണവും ഉണ്ട്. ജോയല്‍ ജോർജ് മാത്യുവിന്‍റെ ബന്ധുക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കാനാണ് ജോയലിന്‍റെ കുടുംബത്തിന്‍റെ തീരുമാനം.