ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തില്‍ നിന്ന് പിൻമാറി.
ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും യു,എസ് കോണ്‍ഗ്രസില്‍ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. അതേസമയം പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തില്‍ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.
ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ളില്‍ പരിഹാരം കാണാൻ കഴിയുമെന്നും നയതന്ത്ര ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുന്നെന്നും അതുവരെ ഇറാൻ ഹോർമുസ് തുറക്കണമെന്നും പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. പാകിസ്ഥാന്റെ ആവശ്യം ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തില്‍ നിന്ന് ട്രംപ് പിൻമാറിയത്.