വിസ തട്ടിപ്പുകേസ്; നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവും പിഴയും.


തട്ടിപ്പുകേസില്‍ നിർമാതാവ് ജോബി ജോർജിന് തടവും പിഴയും ശിക്ഷ. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

യുകെ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2011ല്‍ നടന്ന കേസില്‍ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്-ഡാർലി ബിജു ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരെ തുടക്കം മുതല്‍ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

രാജേഷ് മാത്യുവില്‍ നിന്ന് 2011ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. യുകെയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പണം തിരികെ നല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അത് മടങ്ങിയതോടെയാണ് രാജേഷ് മാത്യു പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 50 ലക്ഷം രൂപ പിഴയായി നല്‍കണം, അതില്‍ നിന്നുള്ള തുക പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Previous Post Next Post