സി സി മുകുന്ദനെ പാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം; ചര്‍ച്ചകളുമായി കോണ്‍ഗ്രസും ബിജെപിയും



തൃശൂര്‍: സിപിഐയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പാളയത്തിലെത്തിക്കാന്‍ നീക്കങ്ങള്‍ സജീവം. പരസ്യമായ അതൃപ്തി മുതലെടുത്ത് തൃശൂരില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സിസി മുകുന്ദനെ യുഡിഎഫില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. നേതാക്കള്‍ സിസി മുകുന്ദനുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


സിസി മുകുന്ദനുമായി സംസാരിച്ചതായി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. സീറ്റ് നിഷേധിച്ച കാര്യം സിസി മുകുന്ദന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സിസി മുകുന്ദന്‍ നല്ല കമ്യൂണിസ്റ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിസി മുകുന്ദനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിയിലും ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നാട്ടികയിലെ സിറ്റിങ് എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി ക്യാംപിന്റെ വിലയിരുത്തല്‍.


തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സിപിഐ മന്ത്രിമാരെയെല്ലാം മത്സരിപ്പിക്കാനും പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന് ഉള്‍പ്പെടെ മൂന്നാം ഊഴം നല്‍കാനും ധാരണയായെന്ന റിപ്പോര്‍ട്ടിന് ഒപ്പമാണ് നാട്ടികയില്‍ സിസി മുകുന്ദനെ മാറ്റുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കാനുള്‍പ്പെടെ തീരുമാനിച്ചപ്പോഴും സംവരണ മണ്ഡലത്തില്‍ ആദ്യ പോരാട്ടത്തില്‍ മികച്ച വിജയം നേടിയ മുകുന്ദനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. പിന്നാലെയാണ് നിലപാട് പരസ്യപ്പെടുത്തി മുകുന്ദന്‍ മാധ്യമങ്ങളെ കണ്ടത്. സിപിഐ നേതൃത്വത്തിന് എതിരെ പേയ്‌മെന്റ് സീറ്റ് ആക്ഷേപം ഉള്‍പ്പെടെ ഉന്നയിച്ചാണ് സിറ്റിങ് എംഎല്‍എ കൂടിയായ സിസി മുകുന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കില്‍ സ്വതന്ത്രനായി മത്സര രംഗത്തുണ്ടാകുമെന്ന സൂചനയും സിസി മുകുന്ദന്‍ നല്‍കിയിരുന്നു.

Previous Post Next Post