അയ്യപ്പസംഗമം: കണക്കിൽ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി; ദേവസ്വം ബോർഡ് രേഖകൾ നൽകിയില്ലെന്ന് ഓഡിറ്റർ

 


കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകൾ ദേവസ്വം ബോർഡ് നൽകിയില്ലെന്ന് ഓഡിറ്റർ കോടതിയെ അറിയിച്ചു. ഇൻപുട്ട് ടാക്‌സ് അവശ്യത്തിനായി സ്വത്തു രജിസ്റ്റർ അടക്കം ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്നും ഓഡിറ്റ് നടത്തിയ വിജയൻ അസോസിയേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ 10 ദിവസത്തെ സമയം ഓഡിറ്റർക്ക് കോടതി അനുവദിച്ചു.




അയ്യപ്പ സംഗമത്തിൽ പല പരിപാടികൾ നടന്നിരുന്നു. എന്നാൽ ചിലതിന് ഒരുമിച്ചുള്ള കണക്കാണ് നൽകിയത്. അതിനാൽ ഓരോ പരിപാടിക്കും എത്ര രൂപയാണ് ചെലവായതെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. അസ്സറ്റ് രജിസ്റ്റർ ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോർഡിന് കത്തു നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഓഡിറ്റർ കോടതിയെ അറിയിച്ചു. കേസിൽ ഓഡിറ്ററെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. ദേവസ്വം ബോർഡ് നൽകിയ മുഴുവൻ രേഖകളും ഹാജരാക്കാനും ഓഡിറ്റർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.


കണക്കുകളെ നിലവിലെ ദേവസ്വം ബോർഡും വളരെ ലാഘവത്തോടെയാണ് പരിഗണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റ് റിപ്പോർട്ട് ഫെബ്രുവരി ആറിന് ബോർഡിന് സമർപ്പിച്ചു. ഏഴാം തീയതി തന്നെ സ്‌പെഷൽ കമ്മീഷണർക്ക് ദേവസ്വം കമ്മീഷണർ കൈമാറി. റിപ്പോർട്ടിൽ എന്തൊക്കെ പോരായമകളുണ്ട് എന്ന് ദേവസ്വം കമ്മീഷണർ പരിശോധിച്ചില്ലെന്നാണ് വിലയിരുത്തൽ. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കിൽ അതിന് ദേവസ്വം ബോർഡ് ഉത്തരവാദികൾ ആയിരിക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Previous Post Next Post