തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരിൽ സ്ഥാനാർഥിയായി പരിഗണിച്ച് സിപിഐ. നടൻ ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനിലേക്ക് ചർച്ചകൾ നീണ്ടത്. തൃശൂരിലെ സ്ഥാനാർഥി നിർണയത്തിൽ ചർച്ച തുടരുമെന്നാണ് വിവരം. പട്ടാമ്പിയിൽ മൂന്നാമൂഴത്തിനു മുഹമ്മദ് മുഹ്‌സിൻ തന്നെ കളത്തിലിറങ്ങും.
ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്മോനാകും മത്സരിക്കുക.ഒല്ലൂരിൽ മന്ത്രി കെ രാജൻ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരിൽ സിറ്റിങ് എംഎൽഎ വി.ആർ. സുനിൽകുമാറിന് ഇളവ് നൽകും. നാട്ടികയിൽ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദന് പകരം ഗീതാഗോപി സ്ഥാനാർഥിയാകും. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് മത്സരിക്കും.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കയ്പമംഗലം എംഎൽഎ ഇ.ടി. ടൈസനാണ് മത്സരിക്കുക. പുനലൂരിൽ അജയപ്രസാദും ചാത്തന്നൂരിൽ ആർ. രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയിൽ എൻ.അരുണാകും സ്ഥാനാർഥി. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.
