എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടതില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഒരാള്‍ക്ക് അവസരം നല്‍കിയാല്‍ രണ്ടാമത്തെയാള്‍ വരും. പിന്നാലെ മൂന്നാമത്തെ ആളും വരും. അത് പാര്‍ട്ടിയുടെ മുഴുവന്‍ പ്രതിച്ഛായയെയും ബാധിക്കും. താന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരരംഗത്തേക്ക് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

എംപിമാരെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഒരു കാരണവശാലും പരിഗണിക്കരുത്. എംപിമാരുടെ ജോലി, തങ്ങളുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന അസംബ്ലി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ്. ആ ദൗത്യമാണ് അവര്‍ ഏറ്റെടുക്കേണ്ടത്. ഇപ്പോള്‍ തര്‍ക്കം ഉണ്ടെന്ന് പറഞ്ഞ് ഒഴിച്ചിട്ടിരിക്കുന്ന കോന്നിയിലും കണ്ണൂരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ പ്രശ്‌നം അതോടെ തീരുമല്ലോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി എല്ലാ വിഷയങ്ങളും അവസാനിക്കും. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിച്ചാല്‍ എംപിമാരുടെ സ്ഥാനാര്‍ത്ഥി മോഹമെല്ലാം അതോടെ തീരും. കെ സുധാകരന്‍ ഞാന്‍ താമസിപ്പിക്കുന്ന ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. എന്നാല്‍ സുധാകരനെപ്പോലെ വലിയ ഒരാളെ സാന്ത്വനിപ്പിക്കാന്‍ പോകേണ്ട ആളല്ല ഞാന്‍. അദ്ദേഹം കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നില്‍ക്കുമ്പോള്‍, എംപിമാര്‍ മത്സരിക്കരുതെന്നു പറഞ്ഞ എന്നെ കാണുന്നത് ചതുര്‍ത്ഥി കാണുന്നതിന് തുല്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും സുധാകരനെ കാണാന്‍ പോകുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോ യുഡിഎഫോ പ്രതിസന്ധിയിലാണെന്ന് വിശ്വസിക്കുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ പൊതുജനസമൂഹം കഴിഞ്ഞ 10 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച്‌ അധികാരം യുഡിഎഫിന്റെ കൈകളിലേക്ക് ഏല്‍പ്പിക്കാന്‍ കാത്തിരിക്കുന്ന സന്ദര്‍ഭമാണ്. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ടെന്ന വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിഷേധിച്ചു.
Previous Post Next Post