ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയുമോ?, തൊണ്ടിമുതല്‍ കേസില്‍ ഇന്ന് നിര്‍ണായകം; ഹര്‍ജിയില്‍ ഉത്തരവ് പറയും

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ എംഎല്‍എ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്ന്.

കേസില്‍ നെടുമങ്ങാട് കോടതിയുടെ മൂന്ന് വര്‍ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കില്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ആന്റണി രാജുവിന് കോടതി ഉത്തരവ് നിര്‍ണായകമാണ്.

വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ നല്‍കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്ന് ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു 
.
ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷന്‍സ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമസഭയിലെ സിറ്റിങ് എംഎല്‍എയാണ് താന്‍. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചൂവെന്നാണ് കേസ്. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലര്‍ക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റി എന്നതാണ് കേസ്. മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു.
Previous Post Next Post