എറണാകുളം: കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സി പി എം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. നേരത്തെ പാലക്കാട് അടക്കം സിപിഎം-ബിജെപി ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ കൂടുതൽ മണ്ഡലങ്ങളിൽ ഡീൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിഡി സതീശൻ രംഗത്തെത്തിയത്. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നായിരുന്നു ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നത്. ഡീൽ ആരോപണം ബിജെപിയും സിപിഎമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പർ കാർ ഒഴിവാക്കി ആർഎസ്എസുമായി ചർച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ൽ ആർഎസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങൾക്ക് പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു.
തൃശൂരിൽ ബിജെപി വിരുദ്ധ വോട്ടുകൾ വിഎസ് സുനിൽകുമാറിന് ലഭിച്ചിരുന്നു. വിജയ സാധ്യത കൂടുതലുള്ള സ്ഥാനാർഥി എന്ന നിലയിലാണ് സുനിൽ കുമാറിലേക്ക് ന്യൂനപക്ഷ വോട്ടുകളടക്കം പോയത്. എന്നിട്ടും സുനിൽ കുമാറിന് സി പി എം വോട്ടുകൾ കിട്ടിയില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണത്തിൻറെ മറവിൽ നടന്നത് തൃശൂർ സീറ്റിനുള്ള ഡീലാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ യുഡിഎപ് സ്ഥാനാർഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന ഇടത് വിമർശനത്തിനും വിഡി സതീശൻ മറുപടി നൽകി. കൊല്ലത്ത് മൽസരിക്കുമ്പോൾ മുകേഷ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നല്ലോ എന്നായിരുന്നു വിഡി സതീശൻറെ പരിഹാസം. നാമ നിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
അതേസമയം,എല്ലാ ഡീലിനേയും മറികടന്നുള്ള വിജയം യുഡിഎഫ് കേരളത്തിൽ നേടുമെന്ന് ടി സിദ്ദിഖ്. കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി സിദ്ദിഖ് പത്രിക നൽകിയശേഷം പ്രതികരിക്കുകയായിരുന്നു. സാദിഖ് അലി തങ്ങൾ കേരളത്തിലെ ജനങ്ങൾ എല്ലാം ആദരിക്കുന്ന വ്യക്തിത്വമാണ്. ഉന്നതമായ മാനവികത ഉയർത്തിപ്പിടിക്കുന്ന കുടുംബമാണ് പാണക്കാട്. പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണം കടലിലെ വെള്ളം ഇല്ലാതാക്കാനും ഹിമാലയത്തിന് കല്ലെറിയാനും ശ്രമിക്കുന്നതുപോലെയാണ്. മരിച്ചുപോയ ഉപ്പയെയും ഉമ്മൻചാണ്ടി സാറിനെയും ഓർത്തുകൊണ്ടാണ് നാമനിർദ്ദേശ പത്രിക നൽകിയത്. കെട്ടിവെക്കാനുള്ള പണം നൽകിയത് വയനാട് ദുരന്തബാധിതർ ഉൾപ്പെടെയുള്ളവരാണെന്നും ടി സിദിഖ് പറഞ്ഞു.
