തിരുവനന്തപുരം: നാമനിർദ്ദേശപത്രികയിൽ തൻറെ വീടിൻറെ കാര്യം മറച്ചുവെച്ചുവെന്ന് പറഞ്ഞ കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കള്ളം പറഞ്ഞ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയെ പാർട്ടി പ്രസിഡൻറാക്കിയ കോൺഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ വീടിൻ്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. 200 കോടി വിലവരുന്ന വീട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചെന്നാണ് പരാതി. കരം അടച്ചതിൻ്റെ റസീറ്റ് ഉൾപ്പെടെ ചേർത്താണ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി.
