ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

സിപിഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ആലോചിക്കേണ്ടത്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജി സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണ്. അദ്ദേഹം അപ്പുറത്ത് നില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തോട് ആദരവ് കാണിച്ചിരുന്നു. വളരെ ബഹുമാനത്തോടെ ആദരവോടെ നോക്കിക്കണ്ട ആളാണ്. അദ്ദേഹം മത്സരിക്കുന്ന സാഹചര്യം പരിശോധിച്ച്‌ ആവശ്യമായ തീരുമാനം എടുക്കും. വിസ്മയങ്ങള്‍ ഉണ്ടാകും. ഇനിയും ഉണ്ടാകും വിസ്മയങ്ങള്‍. മൂന്ന് ദിവസം മുന്‍പ് ഞാന്‍ പറഞ്ഞല്ലോ വിസ്മയം ഉണ്ടാകുമെന്ന്. സിപിഎമ്മില്‍ നിന്ന് ഇതുപോലെ പാര്‍ട്ടി വിട്ടുപോകുന്നത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പല ലോക്കല്‍ നേതാക്കളാണ് പാര്‍ട്ടി വിട്ട് വരുന്നത്. അറിയപ്പെടുന്ന ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കേരളത്തിലെ സിപിഎം. അതാണ് പിണറായി ഭരണത്തിന്റെ ബാക്കിപത്രം. പാര്‍ട്ടിക്ക് കൊടുത്ത ഡാമേജ് ആണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കും. അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ തിരിച്ചടിയാകുകയാണ്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും അവരുടെ കൂടെ നില്‍ക്കില്ല.നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഉള്ള നാടാണ് കേരളം. സംശയം ഒന്നുമില്ല. അവരെല്ലാം സിപിഎമ്മുമായി അകലുകയാണ്. ഇടതുപക്ഷ സഹയാത്രികര്‍ പൂര്‍ണമായി സിപിഎമ്മുമായി അകന്നുകഴിഞ്ഞു. പാര്‍ട്ടിയിലെ നല്ല അംഗങ്ങള്‍ പോകുകയാണ്. അവരുടെ ഇന്നത്തെ സംസ്‌കാരം തീവ്രവലതുപക്ഷ സംസ്‌കാരമാണ്.കമ്മ്യൂണിസവുമില്ല, ഇടതുപക്ഷവുമില്ല. സംഘപരിവാര്‍ സഞ്ചരിക്കുന്ന വഴികളിലൂടെയാണ് പോകുന്നത്. എല്ലാത്തോടും കോംപ്രമൈസ് ചെയ്യുകയാണ്. വര്‍ഗീയതയോട് കോംപ്രമൈസ് ചെയ്യുന്നു. സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജി സുധാകരന്റെ പുതിയ നിലപാട്. ഇതിനെ മറയ്ക്കാന്‍ വേണ്ടി ഖജനാവില്‍ നിന്ന് കൊള്ളയടിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ പിആറിന് തന്നെ കോടികളാണ് ഖജനാവില്‍ നിന്ന് എടുക്കുന്നത്. ജനങ്ങള്‍ അടയ്ക്കുന്ന നികുതി പണമാണ് ചെലവഴിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പണം ചെലവഴിച്ച്‌ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ റെക്കോര്‍ഡും തകര്‍ത്തു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Previous Post Next Post