ഇറാനിലെ പ്രധാന നഗരങ്ങളില്‍ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാൻ പ്രവിശ്യയില്‍ വിവിധയിടങ്ങളിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍ സൈനിക നടപടിയില്‍ ലെബനനില്‍ മരണം 826 ആയി. അതിനിടെ, അയല്‍ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയില്‍ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഗള്‍ഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകള്‍ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അല്‍ ഖർജില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. മുന്നറിയിപ്പ് ലഭിച്ചാല്‍ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയില്‍ ഇൻഡസ്ട്രി സോണില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ജോർദാൻ സ്വദേശിക്കാണ് പരിക്കേറ്റത്. ഇവിടെയുണ്ടായ ഡ്രോണ്‍ ആക്രമണം തടഞ്ഞു. അതേസമയം, ഇറാഖില്‍ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരർക്ക് നിർദ്ദേശം നല്‍കി. ഹോർമൂസ് കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങള്‍ കൂടി ഇടപെടണമെന്ന് വീണ്ടും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇറാനു മേലുള്ള യുദ്ധം നീളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഏപ്രില്‍ വരെ ആക്രമണ പദ്ധതി ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചു