വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്ബിളുകളുടെ ഫലം ഇന്ന് വരും.
സംഭവത്തില്‍ ഇതുവരെ ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും പത്തോളജി ഫലം വന്നാല്‍ മാത്രമേ മരണ കാരണത്തില്‍ വ്യക്തത വരൂ. അതേസമയം പരാതി ഉയർന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ച കൊല്ലം നിലമേല്‍ സ്വദേശികള്‍ ഭക്ഷണം കഴിച്ച അതേ ദിവസമാണ് ഇവരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്നമില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളില്‍ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തീരുമാനം.